Tuesday, July 12, 2011

കാട്ടറബി.... കറുത്ത അറബി....


നാട്ടില്‍ ഗള്‍ഫില്‍ നിന്നും തിരികെ വന്നു പത്രാസു കാട്ടുന്നവരെ ജനങ്ങള്‍ കളിയാക്കി വിളിക്കുന്ന പേരാണ് "കാട്ടറബി" അല്ലെങ്കില്‍ കറുത്ത അറബി എന്നൊക്കെ. എന്നാല്‍ സത്യത്തില്‍ ഖത്തര്‍ എന്ന സമ്പന്ന രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ നല്ല കറുത്ത അറബികള്‍ തന്നെയാണ്. ഈ പച്ചപ്പരമാര്‍ത്ഥം ഇവിടത്തുകാരില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ സാധിച്ചു. പലയിടങ്ങളിലായി അറബി വേഷം ധരിച്ച കറുത്ത വര്‍ഗക്കാരെ കണ്ടു. അവരെ അവജ്ഞയോടെ നോക്കിയ എന്നോട് ഇവിടത്തുകാര്‍ പറഞ്ഞതാണ് ഈ കഥ. ഖത്തര്‍ എന്ന ഈ പുതിയ രാജ്യത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ ഈ ഇരു നിറമുള്ള, അറബി ഭാഷ സംസാരിക്കുന്നവരാണ്‌. ഇവിടത്തെ കാലാവസ്ഥ പരിഗണിച്ചാല്‍ കറുപ്പാവാതെ വഴിയില്ല- അത്രയ്ക്ക് ചൂടാണ് ഈ പ്രദേശം. അപ്പോള്‍ പിന്നെ ഈ വെളുത്ത അറബികള്‍ എങ്ങനെ ഉണ്ടായി എന്നതായിരുന്നു എന്റെ സംശയം. എന്റെ കുരുത്തം കേട്ട ആ ചോദ്യത്തിന് അവര്‍ തന്ന മറുപടി മറ്റൊരു ചോദ്യമായിരുന്നു- നിങ്ങളുടെ നാട്ടില്‍ നല്ല വെളുത്തവര്‍ ഉണ്ടല്ലോ? അവര്‍ എങ്ങനെ ഉണ്ടായി? ഇവിടത്തുകാരുടെ കാര്യവും അത് തന്നെയാണ്. കാലാകാലങ്ങളായി ഇവിടെ ജീവിച്ചു വന്നിരുന്ന ജനവിഭാഗം, തങ്ങളുടെ പുതിയ തലമുറ കറുപ്പ് എന്ന "ശപിക്കപ്പെട്ട" നിറത്തില്‍ ആകരുത് എന്ന ദീര്‍ഘ ദര്‍ശനത്തോടെ വെളുത്ത നിറമുള്ള രാജ്യക്കാരെ ജീവിത പങ്കാളികളാക്കി. സിറിയ, ഫിലിപ്പൈന്‍സ് എന്നീ രാജ്യക്കാരില്‍ ഇവിടെയുള്ള ഖാത്തറികള്‍ വെളുത്ത നിറമുള്ള തലമുറയെ പുനര്‍നിര്‍മിച്ചു, നിര്‍മിച്ചു കൊണ്ടേയിരിക്കുന്നു. ലോകത്തിലെ തന്നെ സമ്പന്ന രാജ്യങ്ങളുടെ നിരയിലുള്ള ഈ രാജ്യം, പൌരന്മാരുടെ എണ്ണത്തില്‍ ദരിദ്രമാണ്. ഖത്തര്‍ പൌരന്മാര്‍ വളരെ കുറവും അന്യ ദേശക്കാര്‍ കൂടുതലുമാണ് ഇവിടെ. ഇവിടെ വികസനം നടക്കണമെങ്കില്‍ മറ്റു രാജ്യക്കാരില്ലെങ്കില്‍ നടക്കില്ല. ഖത്തര്‍ പൌരന്മാര്‍ ഉദ്യോഗത്തില്‍ കുറഞ്ഞ ജോലി ഒന്നും ചെയ്യില്ല- അവിടെ മറ്റു രാജ്യക്കാര്‍ കൂടിയേ തീരൂ. തേച്ചു മിനുക്കിയ തൂവെള്ള വസ്ത്രത്തില്‍ ലാന്ഡ്ക്രൂസര്‍ എന്ന വലിയ വാഹനത്തില്‍ വന്നു പത്രാസുകാട്ടുന്ന മുതലാളിമാരാണ് ഇവിടത്തെ പുതിയ തലമുറ ഖത്തര്‍ നിവാസികള്‍. കുബ്ബൂസും തൈരും കഴിച്ചിരുന്നവര്‍ ഇപ്പോള്‍ മൂന്നു നേരം ചീസ് ബര്‍ഗര്‍ കഴിച്ചു സുഖിമാന്മാരും തടിയന്മാരുമായി തീര്‍ന്നിരിക്കുന്നു. അമേരിക്കന്‍ സംസ്കാരം വന്നതിനു ശേഷമാണ് ഇവിടത്തുകാരില്‍ അമിതവണ്ണം ഉണ്ടായി തുടങ്ങിയത് എന്ന് ഇവിടത്തെ ആള്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. കച്ചവടത്തില്‍ മുമ്പില്‍ ഇന്ത്യക്കാര്‍ തന്നെ- കാരണം ക്ഷമാശീലം തന്നെ- പിന്നെ ആദിത്യ മര്യാദയും. മെലിഞ്ഞു കറുത്ത, ദുര്‍ബലരായിരുന്ന, കറുത്ത നിറമുള്ള പഴയ അറബികളെ ഇപ്പോള്‍ കാണുമ്പോള്‍ പുതിയ തലമുറ മനസ്സില്‍ ചോദിക്കുന്ന ചോദ്യമെന്തായിരിക്കും- "ഇവര്‍ക്ക് വേറെ പണിയൊന്നും ഇല്ലേ? വെറുതെ മനുഷ്യന്റെ വില കളയാന്‍". കറുപ്പിനെ ശപിക്കപ്പെട്ടതായി കരുതുന്നു ഇക്കൂട്ടര്‍.

Sunday, July 3, 2011

ശ്രീ പദ്മനാഭാ.. പൊറുക്കണേ...!

എന്റെ ശ്രീ പദ്മനാഭാ... നിന്നെ ഇവര്‍ വെറും കാവല്‍ക്കാരനാക്കി...
കേരള സംസ്ഥാനത്തിന്റെ ഐശ്വര്യമാണ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം. ഐതീഹ്യങ്ങളിലും പുരാണങ്ങളിലും വര്‍ണിക്കുന്ന പദ്മനാഭ മാഹാത്മ്യം ഇനി പുരാവസ്തു ഗവേഷകരുടെ ഗോദാമിലോ സര്‍ക്കാരിന്റെ ഖജനാവ് കണക്കു പുസ്തകത്തിലോ സ്ഥാനം പിടിക്കും. കലികാലം, അല്ലാതെ എന്ത് പറയാന്‍. സമ്പത്തിനുമുപരി തിരുവതാംകൂറിന്റെ ഐശ്വര്യമായി നിലകൊള്ളുന്ന പദ്മനാഭസ്വാമി ക്ഷേത്രം ഇനി അളവറ്റ അസൂയയുടെയും ധനമോഹത്തിന്റെയും കേന്ദ്രമാകും. പദ്മനാഭസ്വാമി തന്റെ പ്രജകള്‍ക്കുവേണ്ടി കാത്തു രക്ഷിച്ച സമ്പത്തും ഐശ്വര്യവും, ഇനിമുതല്‍ തോക്കുപിടിച്ച പോലീസുകാര്‍ സംരക്ഷിക്കും. കള്ളനെ താക്കോല്‍ ഏല്‍പ്പിക്കാന്‍ പോകുന്നു എന്ന് ചുരുക്കം. നൂറ്റാണ്ടുകളോളം ഇവയെല്ലാം കാത്തുസൂക്ഷിച്ച ശ്രീപദ്മനാഭന് അതിനുള്ള കഴിവ് നഷ്ടപ്പെട്ടു എന്ന് കേരളാ പോലീസ് കണ്ടെത്തിയിരിക്കുന്നു. ഇനി അവരുടെ ഊഴം.
ചര്‍ച്ചകള്‍ ചൂട് പിടിച്ചുകൊണ്ടിരിക്കുന്നു. ദാരിദ്ര്യനിര്മാര്‍ജനത്തിനു വിനിയോഗിക്കണമെന്ന് ചിലര്‍. മുസിയമാക്കണമെന്നു ചിലര്‍. സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മറ്റു ചിലര്‍.
പദ്മനാഭ ദാസന്മാരായി എല്ലാം സമര്‍പ്പിച്ചു ഉദാത്തമായ ഭരണം കാഴ്ചവച്ച തിരുവതാംകൂര്‍ രാജവംശത്തിനു സഹസ്രകോടി പ്രണാമങ്ങള്‍. മറ്റു രാജാക്കന്മാരെപ്പോലെ അവര്‍ ആരും സുഖലോലുപരോ, ദൂര്‍ത്തരോ ആയിരുന്നില്ല. ലളിത ജീവിതം നയിച്ചവരായിരുന്നു അവര്‍. അവര്‍ ശ്രീ പദ്മനാഭ സന്നിധിയില്‍ സമര്‍പ്പിച്ച കാണിക്ക ഏതുവിധത്തിലാണ് സര്‍ക്കാരിന്റെ സ്വത്താകുന്നത്? അങ്ങനെയാകുമെങ്കില്‍ നമ്മുടെ നാട്ടിലെ അമ്പലവും പള്ളിയുമെല്ലാം വരുമാനം സര്‍ക്കാരിലേക്ക് നല്‍കേണ്ടി വരും.
നൂറ്റാണ്ടുകളായി തിരുവതാംകൂറിന്റെ സമ്പത്തും ഐശ്വര്യവും കാത്തുസൂക്ഷിക്കുന്നു ശ്രീ പദ്മനാഭ സ്വാമി. സ്വന്തം ദേശക്കാരുടെയും വിദേശീയരുടെയും ആക്രമണങ്ങള്‍ പോലും വിധിയുടെ കരങ്ങളാല്‍ തട്ടിമാറ്റിയ സ്വാമിക്ക്, സ്വന്തം പ്രജകള്‍ നല്‍കിയ നോക്കുകൂലിയാണോ അധിഷേപം. ശ്രീ പദ്മനാഭന്റെ ഐശ്വര്യ സമ്പത്തുകള്‍ അളക്കാന്‍ തക്കവണ്ണം പ്രജകള്‍ വാമന രൂപം പൂണ്ടിരിക്കുന്നുവോ? കടുംകൈ ചെയ്ത പ്രജകള്‍ക്കു തുടര്‍ന്നും ആയുള്ളവന്‍ ക്ഷേമൈശ്വര്യങ്ങള്‍ നല്‍കുമെന്ന് എന്താണ് ഉറപ്പ്. ഒരു ശരിയായ ഭക്തന്‍ ഇങ്ങനെയൊക്കെ ചിന്തിക്കുമായിരിക്കും. ആപത്ബാന്ധവാ.. കൈവിടല്ലേ...! അവിവേകം പൊറുക്കേണമേ....!

Thursday, June 9, 2011

പീഡനം - അര്‍ത്ഥഭേദങ്ങള്‍

മലയാളികളുടെ ദൈനംദിന ജീവിതചര്യയിലെ മാറ്റിനിര്‍ത്താനാകാത്ത വാക്കായി "പീഡനം ' മാറിയിരിക്കുന്നു. വീട്ടില്‍ നിന്നും ഓഫീസിലേക്ക് പോകാനുള്ള തത്രപ്പാടില്‍ ഭര്‍ത്താവിന്റെ നിസ്സഹകരണം (മക്കളെ സ്കൂളില്‍ അയക്കാന്‍) ഉണ്ടായാല്‍ - ഗാര്‍ഹിക പീഡനം. പോകുന്ന വഴിയില്‍ മീശ വരാത്ത പിള്ളേര്‍ പിശക് നോട്ടം നോക്കിയാല്‍ - പൊതു സ്ഥലത്തെ പീഡനം. ബസില്‍ - നോട്ടം, ചൊറിച്ചില്‍, മാന്തല്‍, കണ്ടക്ടറുടെ മൂളല്‍... എല്ലാം പീഡനം. ഇനി ഓഫീസില്‍ എത്തിയാലോ, സഹപ്രവര്‍ത്തകരുടെ മുനവച്ചുള്ള ചോദ്യങ്ങള്‍, നോട്ടങ്ങള്‍- ഏതാണ്ട് ശാരീരിക പരിശോധന പോലെ- അത് ഉദ്യോഗസ്ഥ പീഡനം. ഇതാ വരുന്നു ഇതിനെല്ലാം പുറമേ മിസ്സിട് കാള്‍ - മൊബൈല്‍ പീഡനം. മരിച്ചു പരലോകത്ത് ചെന്നാല്‍ അവിടെ എന്താണോ സ്ഥിതി - നരകത്തില്‍ പീഡനങ്ങളുടെ മുന്‍പുണ്ടായിരുന്ന ലിസ്റ്റില്‍ നമ്മുടെ "പീഡനങ്ങള്‍" സ്ഥാനം പിടിച്ചു കാണുമോ? അഥവാ സ്വര്‍ഗത്തില്‍ ചാന്‍സ് കിട്ടിയാല്‍- അവിടെ റിയാലിറ്റി ഷോ പീഡനം ഉണ്ടാവുമോ? "പീഡനം" നമ്മുടെ മനസ്സമാധാനം കെടുത്തിക്കൊണ്ടിരിക്കുന്നു.
ഇപ്പോള്‍ ഇതാ പുതിയ ട്രെന്‍ഡ് ആരംഭിച്ചിരിക്കുന്നു. കാമുകനോടൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച യുവതി, കാമുകനോടൊപ്പം ഒരാഴ്ച ഹോട്ടല്‍ മുറിയില്‍ തങ്ങുന്നു. അതിനു ശേഷം മനസ്സ് മാറി പോലീസില്‍ പരാതിപ്പെടുന്നു-"എന്നെ അയാള്‍ പീഡിപ്പിച്ചു "എല്ലാം കീഴ്മേല്‍ തിരിയുന്നോ? നാല് വയസ്സുകാരിയെ എട്ടാം ക്ലാസ്സുകാരന്‍ "പീഡിപ്പിച്ചു". എട്ടാം ക്ലാസ്സുകാരന് പീഡനം എന്തെന്ന് അറിയില്ലായിരിക്കാം, പക്ഷെ നമ്മള്‍ക്ക് അറിയാമല്ലോ. ലൈംഗിക കുറ്റകൃത്യങ്ങള്‍ മാത്രമല്ല പീഡനം. ഭാര്യക്കും പരാതിപ്പെടാം- ഭര്‍ത്താവ് ലൈംഗിക വൈകൃതം കാട്ടിയാല്‍. സ്ത്രീധനത്തിന് വേണ്ടി വീട്ടിലെക്കയച്ചാല്‍ - സ്ത്രീധന പീഡനം. സ്ത്രീകള്‍ക്കിനി പുരുഷന്മാരെ വരച്ച വരയില്‍ നിര്‍ത്താന്‍ വേറെ എന്ത് വേണം. എല്ലാത്തരം പീടനത്തിനും കാരണക്കാര്‍ നമ്മള്‍ തന്നെയല്ലേ? എട്ടാം ക്ലാസ്സുകാരന്റെ മനസ്സ് ക്രൂരമാക്കിയത് നമ്മളല്ലേ? അതെ എന്ന് തന്നെയാണ് ഉത്തരം.
മനസ്സ്- കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കാന്‍ അവരുടെ ചുറ്റുമുള്ള എന്തിനും സാധിക്കും. അമ്മയോടൊപ്പം സന്ധ്യക്ക്‌ ടി വീ യുടെ മുന്നില്‍- സീരിയല്‍... സിനിമയെ വെല്ലുന്ന കുറ്റകൃത്യങ്ങളും, തെറ്റായ ബന്ധങ്ങളും.... അവരുടെ മനസ്സ് തെറ്റായി ചിന്തിക്കാന്‍ വേറെ എന്ത് വേണം. വീട്ടില്‍ കിട്ടാതെ സ്നേഹം വെളിയില്‍ കിട്ടും എന്ന് അവരെ കാണിച്ചു ബോധ്യപ്പെടുത്തുന്നു സീരിയലുകള്‍. വയലെന്സും ചതിയും ഒന്നും വലിയ പാതകങ്ങളല്ല എന്ന് അവരെ പഠിപ്പിക്കുന്നു - നമ്മുടെ മാധ്യമങ്ങള്‍- സീരിയല്‍, സിനിമ, പുസ്തകങ്ങള്‍, പത്രങ്ങള്‍... എന്തിനു നമ്മള്‍ തെന്നെയും കുറ്റക്കാരല്ലേ? നല്ല സിനിമ കാണാന്‍ പോകുന്ന മാതാപിതാക്കള്‍ കുട്ടികളെയും കൂടെ കൂട്ടുന്നു- അവര്‍ക്ക് ചേര്‍ന്നതാണോ സിനിമ എന്ന് ചിന്തിക്കാതെ. കുട്ടികള്‍ മുതിര്‍ന്നവരെ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്ന് കരുതി നാല് വയസ്സ് തികയാത്ത കുട്ടിയെ സിനിമാനടിയുടെ/ നടന്റെ അംഗ ചലനങ്ങള്‍ പോലും പഠിപ്പിച്ചു സ്റ്റേജില്‍ അവതരിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് തികച്ചും നിരുല്സാഹപ്പെടുതെണ്ട പ്രവണതയാണ്. തെറ്റിദ്ധരിക്കപ്പെട്ട മനസ്സും, ഫാസ്റ്റ് ഫുഡ്‌ സംസ്കാരം താളം തെറ്റിച്ച ശരീരങ്ങളുമായി , വിവേകാനന്ദന്റെ ഭ്രാന്താലയമാവുകയാണോ മലയാളനാട്.
എവിടെ പിഴവ് - അണുകുടുംബം
കുട്ടികള്‍ അവരുടെ അതാതു പ്രായങ്ങളില്‍ കാണേണ്ടതും കേള്‍ക്കേണ്ടതും എന്താണെന്ന് ഇന്ന് മാതാപിതാക്കള്‍ ചിന്തിക്കുന്നില്ല. അവര്‍ എങ്ങനെയോ വളരുന്നു. പക്ഷെ മുന്‍കാലങ്ങളില്‍ ഇതായിരുന്നില്ല സ്ഥിതി. കുട്ടികളെ ശ്രദ്ധിക്കാന്‍ കാരണവര്‍ ഉണ്ടായിരുന്നു- അപ്പൂപ്പന്‍, അമ്മൂമ എന്നിങ്ങനെ പലരും . ഇന്ന് അവരെല്ലാം വൃദ്ധസദനങ്ങളില്‍ അടക്കപ്പെട്ടിരിക്കുന്നു. മുന്‍കാലങ്ങളിലെ കുട്ടികളുടെ ബാല്യകാലം, ഐതീഹ്യ കഥകളും പുരാണങ്ങളും നിറഞ്ഞതായിരുന്നു എങ്കില്‍ ഇന്നത്തെ കുട്ടികള്‍, നാഥനില്ലാത്ത പൈക്കളേ പോലെ സ്വതന്ത്രരാണ്. അവര്‍ക്ക് തിരഞ്ഞെടുക്കാന്‍ ടി വീ , വീഡിയോ ഗെയിം, കമ്പ്യൂട്ടര്‍, സിനിമ എന്നിങ്ങനേ തരമുള്ളൂ... ഇവയെല്ലാം തന്നെ വഴിതെറ്റാന്‍ പറ്റിയ ഉത്തമ മാര്‍ഗങ്ങളും. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൌരന്മാര്‍.. നാളത്തെ പൌരന്മാര്‍ പുതിയ സമൂഹവും.

Sunday, May 29, 2011

മലയാളം സിനിമാലോകത്തെ പുത്തനുണര്‍വ്വ്

സൂപ്പര്‍ മെഗാ താരങ്ങളുടെ മാത്രം പ്രഭാവം കണ്ടിരുന്ന മലയാളം ചലച്ചിത്ര മേഖല യുവതാരങ്ങളുടെ കൂട്ടായ്മകളിലൂടെ പുത്തന്‍ ഉണര്വ്വിലേക്ക് കുതിക്കുന്നു. കലാമൂല്യമുള്ള പുതിയ സിനിമ സംരംഭങ്ങള്‍ ഏറ്റെടുക്കാന്‍ യുവതാരങ്ങള്‍ തയ്യാറാകുന്നു എന്നതിന് തെളിവായി സലിം കുമാറിനെ പോലെയുള്ളവരുടെ സ്വര്‍ണ്ണ കമല നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാം. 15 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മലയാള ചലച്ചിത്ര ലോകമല്ല ഇന്നുള്ളത്. ഇന്ന് ജനപ്രിയ നായകന്‍ ദിലീപ് മുതല്‍ മുന്‍ നിര സംവിധായകര്‍ വരെ മിമിക്രിയില്‍ അല്ലെങ്കില്‍ മറ്റൊരു വേദിയില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചവരും നല്ല സുഹൃത്ത് ബന്ധം പുലര്‍ത്തുന്നവരും ആണ്. യുവ ചലച്ചിത്ര പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഒരു കുടുംബതിലേതു എന്നത് പോലെ പൂരകങ്ങളാണ്. അവരുടെ ആശയ വിനിമയങ്ങള്‍ പലപ്പോഴും സിനിമയെ ഒരു കൂട്ടായ്മയുടെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നു. സലിം കുമാറിന് ആദാമിന്റെ മകന്‍ അബു എന്ന സിനിമക്കുവേണ്ടി അവാര്‍ഡ്‌ ലഭിക്കുമെന്ന് യുവ നായകന്‍ കുഞ്ചാക്കോ ബോബന്റെ പ്രിയപത്നി, സുനിതയോട്‌ (സലിം കുമാറിന്റെ ഭാര്യ) അഭിപ്രായപ്പെട്ടിരുന്നു. അത് പിന്നീട് സത്യമായി മാറി.മത്സരങ്ങളുടെതല്ല, നല്ല മൂല്യങ്ങളുടെ ആകെത്തുകയായിരിക്കണം നല്ല സിനിമ എന്ന് യുവ സിനിമ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരമൂല്യമല്ല, ആര്‍ജ്ജവവും ആത്മവിശ്വാസവും മാത്രം മതി എന്ന് യുവ ചലച്ചിത്ര പ്രവര്‍ത്തകരെ സലിം കുമാര്‍ നേടിയ നേട്ടം ഓര്‍മപ്പെടുത്തുന്നു. മിമിക്രിക്കാര്‍, രണ്ടാം തരക്കാര്‍ എന്നിങ്ങനെ മുദ്ര കുത്തപ്പെട്ട് തഴയപ്പെട്ടിരുന്ന കലാകാരന്മാരുടെ മുന്നിലെ കോട്ടമതിലുകള്‍ ഇല്ലാതായിരിക്കുന്നു . ഇന്ത്യന്‍ സിനിമ ലോകം ഉറ്റുനോക്കുന്ന മലയാളം ചലച്ചിത്ര ശാഖയെ നാളെ നയിക്കുന്നത് ഇവരായിരിക്കും എന്നുള്ള കാര്യത്തില്‍ ആര്‍ക്കാണ് സംശയം. പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്ന യുവസംവിധായകരും കലാകാരന്മാരും അതിലുപരി പ്രദര്‍ശന ലാഭത്തെക്കാള്‍ കലാമൂല്യത്തെ വലുതായി കാണുന്ന നിര്‍മാതാക്കളും മലയാള സിനിമയെ ഇന്ത്യന്‍ സിനിമാലോകത്തിനു മുന്നില്‍ ഉത്തമ ഉദാഹരണം ആക്കി മാറ്റുന്നു. സലിം കുമാര്‍ നേടിയ നേട്ടം മലയാളം സിനിമ പ്രവര്‍ത്തകര്‍ ഒരു തുടക്കമായി മാത്രം കാണുന്നു.